കാത്തിരുന്ന സമാധാനം; ഗാസ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്

കാത്തിരുന്ന സമാധാനം; ഗാസ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്

പ്രസിദ്ധീകരിച്ചത്: 14 Oct, 2025
ഷെയർ ചെയ്യുക:

കെയ്‌റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ഉച്ചകോടി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാര്‍ സാധ്യമായത്. 

കരാര്‍ ഒപ്പുവയ്ക്കാനുള്ള രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കള്‍ ഈജിപ്തിലെത്തിയിരുന്നു. അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പങ്കെടുത്തില്ല. ഇസ്രയേല്‍ പൗരന്‍മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേലും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. 

ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലരുന്നതിനു വേണ്ട നടപടികളും ഇന്നത്തെ ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്തു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.

2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചത്.