ബാറില്‍ വെടിവെപ്പ്; സൗത്ത് കരോലിനയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

ബാറില്‍ വെടിവെപ്പ്; സൗത്ത് കരോലിനയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

പ്രസിദ്ധീകരിച്ചത്: 13 Oct, 2025
ഷെയർ ചെയ്യുക:

വാഷിങ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ഒരു ബാര്‍ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേര്‍ക്ക് പരിക്കേറ്റതായി ബ്യൂഫോര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. 

ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്ക് തൊട്ടുമുമ്പാണ് സെന്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ വെടിവെപ്പ് നടന്നത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ് എന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത് വരെ പേരുകള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പ് നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകള്‍ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നു. ഇതൊരു ദുരന്തവും വിഷമകരവുമായ സംഭവമാണെന്നും ഷെരീഫ് ഓഫീസ് കൂട്ടിച്ചേര്‍ത്തു.

നാലില്‍ കൂടുതല്‍ ആളുകള്‍ക്ക് വെടിയേല്‍ക്കുന്ന സംഭവങ്ങളെ 'കൂട്ട വെടിവെപ്പ്' (മാസ് ഷൂട്ടിങ്) എന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് നിര്‍വചിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം കൂട്ട വെടിവെപ്പുകള്‍ യു.എസ്സില്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. തോക്ക് നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, റിപ്പബ്ലിക്കന്‍മാര്‍ ആയുധം കൈവശം വയ്ക്കാനുള്ള അവകാശങ്ങളെ പിന്തുണയ്ക്കുകയും അക്രമങ്ങള്‍ ഒറ്റപ്പെട്ടവയാണെന്ന് വിലയിരുത്തുകയുമാണ് ചെയ്യുന്നത്.