കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം; മരിച്ചയാളെ തിരിച്ചറിഞ്ഞു
കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെ കണ്ണപുരം കീഴറയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അനൂപിന്റെ ഭാര്യയുടെ സഹോദരൻ മുഹമ്മദ് അർഷാദ് ആണ് മരിച്ചത്.
നിലവിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനൂപ് നേരത്തെയും സ്ഫോടകവസ്തുക്കൾ കൈവശം വെച്ചതിന് അറസ്റ്റിലായിട്ടുണ്ട്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പോലീസ് പറയുന്നു. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
സ്ഫോടനത്തിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലേറ്റു. ജനാലകളടക്കം തകര്‍ന്നു.