'ഞായറാഴ്ച വൈകിട്ട് ആറിന് ഉള്ളില്‍ ഹമാസ് സമാധാന കരാറില്‍ എത്തിച്ചേരണം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

'ഞായറാഴ്ച വൈകിട്ട് ആറിന് ഉള്ളില്‍ ഹമാസ് സമാധാന കരാറില്‍ എത്തിച്ചേരണം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

പ്രസിദ്ധീകരിച്ചത്: 06 Oct, 2025
ഷെയർ ചെയ്യുക:

വാഷിങ്ടണ്‍: ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറിന് ഉള്ളില്‍ ഹമാസ് ഇസ്രയേലുമായുള്ള സമാധാന കരാറില്‍ എത്തിച്ചേരണമെന്നാണ് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കും. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, എല്ലാവരെയും. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. ഇപ്പോള്‍തന്നെ. വാഷിങ്ടണ്‍ ഡിസി സമയം വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ് കരാറില്‍ എത്തിച്ചേര്‍ന്നിരിക്കണം. അവസാന അവസരമായ ഇത് പ്രയോജനപ്പെടുത്താത്തപക്ഷം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിന് നേര്‍ക്ക് പൊട്ടിപ്പുറപ്പെടും, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.

നിരവധി വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നാണ് ട്രംപിന്റെ കുറിപ്പ്. അവര്‍ ആളുകളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പാരമ്യമായിരുന്നു ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, കൂടാതെ നിരവധി യുവതി യുവാക്കളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും അദേഹം പറഞ്ഞു. 

ഒക്ടോബര്‍ ഏഴിലെ തിരിച്ചടിയില്‍ ഹമാസിന്റെ കാല്‍ ലക്ഷത്തിലധികം സൈനികര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്നതില്‍ അധികം പേരും സൈനിക വലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മുന്നോട്ട് പൊയ്ക്കോളൂ എന്ന തന്റെ ഒരു വാക്കില്‍ അവരുടെ ജീവിതം നൊടിയിടയ്ക്കുള്ളില്‍ ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പില്‍ പറയുന്നു.