'ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല, ഒറ്റത്തവണ ഫീസ്'; എച്ച്1 ബി വിസയില്‍ വിശദീകരണവുമായി യു.എസ്

'ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല, ഒറ്റത്തവണ ഫീസ്'; എച്ച്1 ബി വിസയില്‍ വിശദീകരണവുമായി യു.എസ്

പ്രസിദ്ധീകരിച്ചത്: 21 Sep, 2025
ഷെയർ ചെയ്യുക:

ന്യൂഡല്‍ഹിന്മ എച്ച് 1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പുതിയ അപേക്ഷകള്‍ക്കാണ് ഇതു ബാധകമാകുക. നിലവിലെ വീസ പുതുക്കുമ്പോള്‍ വര്‍ധനയുണ്ടാകില്ല. ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അധികൃതര്‍ വിശദീകരിച്ചു. പുതുക്കുമ്പോള്‍ ഒരു ലക്ഷം നല്‍കേണ്ട. നിലവില്‍ രാജ്യത്തിനു പുറത്തുള്ള, എച്ച്1ബി വീസ കൈവശമുള്ളവര്‍ക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 

ട്രംപ് ഭരണകൂടം എച്ച്1ബി വീസയുടെ ഫീ, വര്‍ഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ രണ്ടര മുതല്‍ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയര്‍ത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് ഇന്നുമുതലാണു പ്രാബല്യം. യുഎസില്‍ നിലവിലുള്ള എച്ച്1ബി വീസക്കാരില്‍ 71% ഇന്ത്യക്കാരാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ തിരിച്ചടിയാണു പുതിയ തീരുമാനം.

യുഎസില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ് പറഞ്ഞു. കമ്പനികളാണ് ഫീ നല്‍കേണ്ടത്.