'സുഹൃത്തായ മോദിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും': തീരുവയില്‍ ട്രംപിന് മനംമാറ്റം

'സുഹൃത്തായ മോദിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും': തീരുവയില്‍ ട്രംപിന് മനംമാറ്റം

പ്രസിദ്ധീകരിച്ചത്: 10 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കുമെന്നും, രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്ല പരിസമാപ്തിയിലെത്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. തീരുവ വിഷയത്തില്‍ യുഎസ് അധികൃതര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. 

ട്രംപിന്റെ പ്രസ്താവനയോടെ തീരുവ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യു.എസ് 50% തീരുവ ഏര്‍പ്പെടുത്തിയത്. യുക്രെയ്‌നുമായി യുദ്ധം ചെയ്യാന്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിരുന്നു. ബ്രസീലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. ആദ്യം പ്രഖ്യാപിച്ച അധിക തീരുവ ഓഗസ്റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നുമാണ് നിലവില്‍ വന്നത്.

അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം ആണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.