ചർച്ച പരാജയം; ട്രംപിൻ്റെ ഗ്രീൻലൻഡ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലൻഡും
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതി ഡെൻമാർക്കും ഗ്രീൻലാൻഡും തള്ളി. യുഎസുമായി അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് റാസ്മുസ്സെൻ പറഞ്ഞു. സമവായത്തിലെത്താൻ ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിഗണിക്കാമെന്ന് ലാർസ് റാസ്മുസ്സെൻ പറഞ്ഞു
"ചർച്ചയിൽ അമേരിക്കയുടെ നിലപാട് മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. യുഎസ് പ്രസിഡൻ്റിന് ഗ്രീൻലൻഡ് കീഴടക്കാനുള്ള ആഗ്രഹമുണ്ടെന്ന് വ്യക്തമാണ്. ഇത് ഡെൻമാർക്കിൻ്റെ താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞു," റാസ്‌മ്യുസെൻ പറഞ്ഞു. കോപ്പൻഹേഗൻ നിയന്ത്രിക്കുന്ന ആർട്ടിക് ദ്വീപിൻ്റെ കാര്യത്തിൽ പരസ്പരബഹുമാനത്തിൽ അധിഷ്ഠിതമായൊരു സഹകരണത്തിൽ ഏർപ്പെടാൻ റാസ്‌മ്യുസെൻ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു.
അതേസമയം, യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തിരിച്ചടിച്ചു. ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ ഡെൻമാർക്കിനെ ആശ്രയിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ ശ്രമിച്ചാൽ ഡെൻമാർക്കിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.