അസഭ്യ വർഷം, ബൂട്ടിട്ട് ചവിട്ടി; അടൂർ മുന്‍ എസ്‌ഐക്ക് എതിരെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ
പത്തനംതിട്ട: അടൂർ പൊലീസിന് എതിരെ മർദന ആരോപണവുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ. സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പള്ളിക്കൽ സ്വദേശി വി. ബാബുവിന്റെ ആരോപണം.
മെയ് 27ന് ആണ് സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാബു സ്റ്റേഷനിൽ എത്തിയത്. ഈ തർക്കത്തില്‍ കക്ഷിയായിരുന്ന ഇരു കൂട്ടരുടെയും പ്രശ്നങ്ങള്‍ കേട്ട് പരിശോധിച്ച് പരിഹരിച്ച ശേഷം സിഐ മടങ്ങി. തർക്കം പരിഹരിച്ചുവെന്ന് എഴുതി ഒപ്പിട്ട് കൊടുക്കാന്‍ കാത്തിരിക്കുമ്പോഴാണ് എസ്ഐ അനൂപ് ചന്ദ്രന്‍ സ്റ്റേഷനിലേക്ക് എത്തിയത്.
തന്നോട് ഒരു ക്രിമിനല്‍ എന്ന വിധമാണ് എസ്ഐ പെരുമാറിയതെന്നാണ് ബാബു പറയുന്നത്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണെന്നും പട്ടിക ജാതി വിഭാഗ സംഘടനയുടെ പ്രവർത്തകനാണെന്നും പറഞ്ഞെങ്കിലും തന്റെ സമുദായത്തെ അടക്കം അക്ഷേപിക്കുന്ന രീതിയിലായിരുന്നു അനൂപ് ചന്ദ്രന്റെ സംസാരമെന്നും ബാബു പറഞ്ഞു.