ഓപ്പറേഷൻ സിന്ദൂർ മെയ് 10 ന് അവസാനിച്ചില്ല: കരസേനാ മേധാവി പറയുന്നു
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മൂന്ന് ദിവസം കൊണ്ട് അവസാനിച്ചില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചില്ലെന്നും അത് കൂടുതൽ കാലം തുടർന്നുവെന്നും കരസേനാ മേധാവി പറഞ്ഞു.
"ഓപ്പറേഷൻ മെയ് 10 ന് യുദ്ധം അവസാനിച്ചു എന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ ഇല്ല, അത് വളരെക്കാലം തുടർന്നു, കാരണം നിരവധി തീരുമാനങ്ങൾ എടുക്കേണ്ടതായിരുന്നു, അക്കാര്യങ്ങൾ എനിക്ക് ഇവിടെ പങ്കുവെക്കാൻ ബുദ്ധിമുട്ടാണ്" ന്യൂഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷവും പാക് നുഴഞ്ഞുകയറ്റശ്രമം തുടരുന്നുവെന്ന് കരസേനാ മേധാവി വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ തുടരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, നിയന്ത്രണ രേഖയിലെ ഓപ്പറേഷൻ സിന്ദൂരിന്റെ ആഘാതം വിലയിരുത്താൻ വളരെ നേരത്തെയായി എന്ന് ജനറൽ ദ്വിവേദി അഭിപ്രായപ്പെട്ടു. പാക് പിന്തുണയുള്ള ഭീകരത ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.